കൊരട്ടി: ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി പാർശ്വഭിത്തിക്കായി കെട്ടിപ്പൊക്കിയ പ്രീ കാസ്റ്റ് കോൺക്രീറ്റ് പാനലുകളിൽ കുറച്ച് ജെസിബിയുടെ സഹായത്തോടെ തൊഴിലാളികൾ എടുത്തുമാറ്റി.
അപ്രോച്ച് റോഡിനായി മണ്ണിട്ട് നികത്തുന്നതിനു വേണ്ടി സ്ഥാപിച്ച പടിഞ്ഞാറു ഭാഗത്തുള്ള കുറച്ചു പാനലുകളാണ് നീക്കം ചെയ്തിരിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് അഴിച്ചു മാറ്റാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
പ്രീ കാസ്റ്റ് സ്ലാബുകൾ നിർമാണ ഇടങ്ങളിലേക്ക് ട്രെയിലറുകളിലാണ് കൊണ്ടുവരുന്നത്. ഇവ കൂട്ടി യോജിപ്പിച്ചാണ് പാർശ്വഭിത്തികൾ പണിയുന്നത്. മരത്തിന്റെ പൂളുകൾ ഉപയോഗിച്ചാണ് ഈ പാനലുകൾ പരസ്പരം ഘടിപ്പിക്കുന്നത്. എന്നാൽ പാനലുകൾ കെട്ടിപ്പൊക്കുന്നതും ഘടിപ്പിക്കുന്നതും കുറ്റമറ്റരീതിയിൽ അല്ലെന്നും അപാകതകൾ ഉണ്ടെന്നും വിവിധ കോണുകളിൽ നിന്നും പരാതികളും ഉയരുന്നുണ്ട്.
മുരിങ്ങൂരിലും സ്ഥിതി വ്യത്യസ്തമല്ല. അടിപ്പാതയുടെ അപ്രോച്ച് റോഡിനായി ലോഡുകണക്കിന് മണ്ണാണ് ടോറസുകളിൽ കൊണ്ടുവരുന്നത്. പാർശ്വഭിത്തി മുകളിലേക്ക് ഉയരുംതോറും അപകടസാധ്യത മുന്നിൽ കാണേണ്ടതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമുണ്ട്.
തിങ്കളാഴ്ച ചിറങ്ങരയിൽ കണ്ടെയ്നർ ലോറി ജെസിബിയുടെ ബക്കറ്റിൽ തട്ടി. കോൺക്രീറ്റ് പാനൽ ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനൊപ്പം നാഷണൽ ഹൈവേ അഥോറിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.